Tuesday, January 30, 2018

പ്രസംഗമൽസരം

ഞങ്ങളുടെ വീട്ടിൽ പശു, കോഴി , പട്ടി പൂച്ച ഇവ നാലു തരം ജന്തുക്കൾ അഞ്ചാമതായി മനുഷ്യർ ഇങ്ങനെ അഞ്ചു കൂട്ടം ജീവികൾ സസന്തോഷം വാഴുന്ന ഇടം ആയിരുന്നു.

കോഴികളെ തെങ്ങിന്റെ ഓല വളച്ച് വച്ചുണ്ടാക്കുന്ന ഒരു തരം കൂട്ടിനുള്ളിൽ ആക്കി, കയർ കെട്ടി വലിച്ച് പൊക്കത്തിൽ തൂക്കിയിടും, ഇല്ലെങ്കിൽ മിക്കവാറും കുറൂക്കൻ കൊണ്ടു പോകും. വൈകുന്നേരം ആയാൽ കോഴികൾ കൂട്ടിൽ കയറാൻ തയ്യാറായി വരുന്നതൊക്കെ ഒരു പ്രത്യേക കാഴ്ച തന്നെയാണ്‌. പകൽ പിടിക്കാൻ ചെന്നാൽ ഓടി മറയുന്ന അവ സന്തോഷമായി നമ്മുക്ക് അനുസരിച്ച് നില്ക്കും.

കാലത്ത് അവയെ ഇറക്കി വെളിയിൽ വിടണം. ഇതൊക്കെ ദിനചര്യയിൽ പെടുന്ന കാര്യങ്ങൾ.

അന്നു ഞങ്ങൾക്ക് വീരൻ എന്നു പേരായ ഒരു പട്ടി ഉണ്ടായിരുന്നു. അടുത്തുള്ള പുലത്തറയിൽ അവരും കുറച്ച് പട്ടികളെ വളർത്തി. മൂന്നു നാലെണ്ണം ഉണ്ടായിരുന്നു എങ്കിലും അതിൽ പത്രോസ് എന്നു വിളിക്കുന്ന ഒരെണ്ണം പോക്കിരി ആയിരുന്നു.

അവൻ ഇടയ്ക്കിടയ്ക്ക് അതിരു ലംഘിച്ച് ഞങ്ങളുടെ പറമ്പിലെത്തും, പൂച്ചയെ അവൻ ഓടിയ്ക്കും, കോഴിയെ ഉപദ്രവിക്കും. അതുകൊണ്ട് എനിക്കവനോട് വലിയ കലി ആയിരുന്നു. കയ്യിൽ കിട്ടുന്ന കല്ലും മറ്റും വലിച്ചെറിഞ്ഞ് ഓടിയ്ക്കും. പട്ടികൾക്ക് അതിർ ബോധം ഉണ്ട് അറിയിലെ?  അവയുടെ അതിരിനകത്ത് അവർ ശൗര്യം കാണിക്കും, വല്ലവന്റെയും അതിരിലാണെങ്കിൽ തിരികെ ഓടും

ഇത് പറയാൻ ഒരു പ്രത്യേക കാരണം ഉണ്ട് - നമ്മളും അങ്ങനെ തന്നെയാ അല്ലെ? സംശയം ഉണ്ടോ?

ഒരിക്കൽ പത്രോസിനെ ഓടിക്കാൻ , പശുവിനെ കെട്ടുന്ന കുറ്റി ഒരെണ്ണം എടുത്ത് കൊണ്ട് ഞാൻ അവന്റെ പിന്ന്നാലെ ഓടി, അവൻ രക്ഷപ്പെടും എന്നായപ്പോൾ ഞാൻ ആ കുറ്റി വലിച്ച് അവനെ എറിഞ്ഞു. അപ്പോഴേക്കും ഞാൻ എന്റെ അതിരിനു പുറത്തായിരുന്നു അവൻ അവന്റെ അതിരിനോടടൂത്തും. കുറ്റി അവനു കൊണ്ടീല്ല എന്നു പ്രത്യേകം പറയേണ്ടല്ലൊ. കുറ്റി എന്റെ കയ്യിൽ നിന്നു പോയത് കണ്ട പത്രോസ് തിരിഞ്ഞ് എന്റെ നേരെ വരവായി.

അന്നു ഞാൻ തിരിച്ചോടിയ ആ ഓട്ടം ഒരു നാലു ദിവസം പ്രാക്റ്റീസ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാൻ ആരായിരുന്ന്നേണെ?
 
അതിരിക്കട്ടെ

കാലത്ത് പശുവിനെ കറക്കുന്നത് അമ്മ.  അതിനെ പുറത്ത് കൊണ്ടു  കെട്ടുന്നത് അഛൻ. അതു കഴിഞ്ഞാൽ തൊഴുത്തിലെ ചാണകം വാരി ചാമ്പപ്പുരയിൽ കൊണ്ടിടുന്നത് എന്റെ ജോലി. എല്ലാ ചിട്ടയ്ക്കു തന്നെ അഛൻ കൂടെ നിന്ന് ചെയ്തു കാണീച്ചു പഠിപ്പിച്ചതാണ്‌.  അന്നൊന്നും അതിനു യാതൊരു മടിയും
 ഇല്ലായിരുന്നു.  അതിനുൽസാഹം വരാൻ അമ്മ ഒരു കാര്യവും കൂടി പറഞ്ഞു തന്നിരുന്നു - മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ കാവല്ക്കാർ ആദ്യം നോക്കുന്നത് നഖത്തിനടിയിൽ ചാണകം ഉണ്ടൊ എന്നാണത്രെ. ചാണകം ഇല്ലെങ്കിൽ ഔട്, പിന്നെ നരകത്തിലേക്കായിരിക്കും യാത്ര.

അതു കൊണ്ട് വളരെ കൃത്യമായി ഇതൊക്കെ നടന്നു പോന്നു.  പശുക്കൾ നാലഞ്ചെണ്ണം വലിയത് രണ്ടൊ മൂന്നൊ, പിന്നെ കുട്ടികളും. പശുക്കുട്ടി ഉണ്ടായാൽ അതിനോടൊപ്പം ഓടിക്കളിക്കൽ ആണൊരു പ്രധാന വിനോദം. പശുവിനു പുല്ലു പറിച്ചു കൊടുക്കാൻ ആരും പറയാതെ തന്നെ എനിക്കുൽസാഹം ആയിരുന്നു.  ഹഹഹ ഇത് പറഞ്ഞപ്പോഴാണോർത്തത് ഒരു രസകരമായ കാര്യം

ഗൃഹപാഠം ചെയ്യാൻ എനിക്ക് പലപ്പോഴും വലിയ മടിയായിരുന്നു. ഒരു ദിവസം ജാനകിയമ്മ സാർ പിടികൂടി- ഇതും മൂന്നാം ക്ലാസിലാണ്‌ കേട്ടൊ

എന്താണ്‌ ഗൃഹപാഠം ചെയ്യാഞ്ഞത്?

എന്ത് പറയണം എന്നറിയില്ല പക്ഷെ വച്ചു താങ്ങി അമ്മ പറഞ്ഞു പശുവിനു പുല്ലു പറിക്കാൻ.

അതിനുള്ള അടി കിട്ടിയത് മാത്രമല്ല, ജാനകിയമ്മ സർ അമ്മയോട് അതു പറയുകയും കൂടി ചെയ്തപ്പോഴാണ്‌ ആ കഥയുടെ യഥാർത്ഥ ത്രിൽ വന്നത് - ജനകിയമ്മ സാർ താമസിക്കുന്നത് ആയാപറമ്പ് വടക്കെ കര - കന്യാട്ടുകുളങ്ങര ക്ഷേത്രത്തിനു കിഴക്കു വശം.

അതിനടൂത്ത് നെടീയാറ വടക്കേതിൽ അഛന്റെ  വലരെ പ്രിയപെട്ട സുഹൃത്ത് ആണു താമസം. അവിടെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകും. അഛന്‌ സുഹൃത്തിനെ കാണുക, അമ്മയ്ക്ക് അവിടത്തെ അമ്മയും മകളും , ഞങ്ങൾക്ക് അവിടെ വളർത്തുന്ന നല്ല വലിയ കരിമ്പ് വെട്ടി തരുന്നത് തിന്നാനുള്ള കൊതിയും

അങ്ങനെ പോകുന്ന വഴിയിൽ അമ്മ എന്നെയും കൊണ്ട് ജാനകിയമ്മ സാറിന്റെ വീട്ടിൽ കയറി - അവിടെ വച്ച് ജാനകിയമ്മ സാർ അക്കഥ അമ്മയോട് എന്റെ മുന്നിൽ വച്ചു തന്നെ പറഞ്ഞതോടു കൂടി അത്തരം പറച്ചിൽ പരിപാടി ഞാൻ എന്നെന്നേക്കുമായി നിർത്തി

കാര്യം ഇതൊക്കെ ആണെങ്കിലും ജാനകിയമ്മ സാറിൻ എന്നെ വലിയ ഇഷ്ടമാണ്‌. അങ്ങനെ നാലാം ക്ലാസിൽ എത്തി. സ്കൂളിലെ കലാകായികമൽസരങ്ങൾ വരുന്നു.

അമ്മയ്ക്ക് ഞങ്ങൾ ഒക്കെ പ്രസംഗിക്കണം എന്ന് വലിയ ആഗ്രഹം ആണ്‌. എന്നോട് പ്രസംഗമൽസരത്തിനു ചേരണം എന്നു പറഞ്ഞു.

ഞാൻ പേരു കൊടൂത്തു. ചെറിയ കുട്ടികൾ അല്ലെ. അന്ന് അതുകൊണ്ട് അവർ ആദ്യം നാലു വിഷയങ്ങൾ തന്നു. ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും പ്രസംഗത്തിന്‌ അന്ന് തരിക. അതുകൊണ്ട് എല്ലാവരും നന്നായി പഠിച്ചു തയ്യാറായി വരിക.

തെക്കെവേളൂരെ ചെല്ലപ്പൻ കൊച്ചാട്ടൻ കരുവാറ്റ സ്കൂളിൽ മലയാളം അദ്ധ്യാപകൻ ആണ്‌. അദ്ദേഹത്തിനെ വിഷയങ്ങൾ ഏല്പ്പിച്ചു. നാലു പ്രസംഗങ്ങൾ എഴുതി കിട്ടി

ഞാൻ അതും വായിച്ചു പഠിച്ചു നടന്നു

മൽസരദിവസം എത്തി. പ്രസംഗമൽസരം തുടങ്ങി. ഇടയ്ക് എന്റെ പേർ വിളിച്ചു. ഞാൻ ഗംഭീരമായി സ്റ്റേജിൽ കയറി.
“ബഹുമാനപ്പെട്ട സദസ്സിനു --” എന്നു വരെ പറഞ്ഞു എന്നാണോർമ്മ അത്രയായപ്പോഴേക്കും ചുറ്റും ഉള്ളതെല്ലാം കറങ്ങി കണ്ണു കാണാതായി. പിന്നെ ഉണരുമ്പോൾ ഞാൻ ജാനകിയമ്മ സാറിന്റെ മടിയിൽ ആയിരുന്നു.

അതന്നത്തെ കാലം . പിന്നീട് അതിനൊക്കെ പകരം വീട്ടി കേട്ടൊ :)



1 comment: